മട്ടന്നൂർ: വീടിനു സമീപത്ത് പുലി കുടുങ്ങി കിടക്കുന്നത് അറിഞ്ഞു പുലി പേടിയില്ലാതെ കാണാനുള്ള തിരക്കായിരുന്നു ജനങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ നൂറുകണക്കിനു പേരാണ് മാലൂർ പെരുവങ്ങാട്ടയിലെത്തിയത്. സി.കെ. രാമകൃഷ്ണന്റെ പറമ്പിലെ പന്നിക്കെണിയിലാണു പുലി കുടുങ്ങിയത്. വനംവകുപ്പ് അധികൃതരും പൊലിസും പുലർച്ചെ തന്നെ ഇവിടെയെത്തി സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മയക്കുവെടി വയ്ക്കുമ്പോഴും മറ്റു ആളുകളെ നിയന്ത്രിക്കാൻ പൊലിസും വനംവകുപ്പ് അധികൃതരും പാടുപെട്ടു.
ഇന്നലെ പുലർച്ചെ നാലോടെ നായ്ക്കളും കന്നുകാലികളും അസ്വാഭാവികമായി കരയുന്നത് കേട്ടതായി വീട്ടുകാർ പറഞ്ഞു. പുരളിമല വനമേഖലയിൽനിന്നാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. കെണിയിൽ അകപ്പെട്ട പുലി രക്ഷപ്പെടാനായി മുകളിലേക്കു ചാടുകയും മരക്കമ്പുകളും മറ്റും കടിച്ചുമുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലിയെ കാണുന്നതിനായി സമീപത്തെ പി. ബാബുവിന്റെ വീടിന്റെ രണ്ടാംനിലയിൽ ഉൾപ്പടെ ആളുകൾ തിങ്ങിക്കൂടി.
പുലിയുള്ളതിന്റെ അടുത്തേക്കു വരരുതെന്ന് പൊലിസ് പലതവണ ആവശ്യപ്പെട്ടിട്ടും ആൾക്കാർ മാറാൻ തയാറായില്ല. വനംവകുപ്പ് അധികൃതർ പുലിയെ ഏറെനേരം നിരീക്ഷിച്ചശേഷം രാവിലെ 9.45 ഓടെയാണ് ആദ്യഡോസ് മയക്കുവെടി വച്ചത്. തുടർന്ന് ബൂസ്റ്റർ ഡോസുകളും നൽകി. പുലിയെ പിടിച്ചതോടെ ചിത്രം പകർത്താനുള്ള തിരക്കായിരുന്നു.
ആറുവയസോളം പ്രായം തോന്നിക്കുന്ന ആൺ പുലിയാണു കുരുക്കിൽ പെട്ടത്. കൊട്ടിയൂർ റേഞ്ചിലെ തോലമ്പ്ര സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. വയറിൽ കുടുങ്ങിയ കമ്പിയുമായി കുതറിമാറാൻ ശ്രമിച്ചതോടെ കുരുക്ക് ആഴത്തിൽ മുറുകി പുലി അവശനിലയിലായിരുന്നു. വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
ആർആർടി വെറ്റിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, കുട്ടിമാവൻകീഴിൽ വെറ്ററിനറി സർജൻ ഡോ. സി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണു പുലിയുടെ ആരോഗ്യനില പരിശോധിച്ചത്. മയക്കുവെടി വച്ച് മാത്രമേ പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിക്കൂ എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പുലിയെ മയക്കുവെടിവച്ച് കുരുക്കിൽനിന്നു മോചിപ്പിച്ചത്. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിക്കുരുക്ക് മുറുകിയതുമൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ അതിതീവ്രമായ പരിക്കുകളാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മുതിർന്ന റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പൂർത്തിയാക്കിയത്. ഐഎഫ്എസ്, എഡിസിഎഫ് നോർത്തേൺ സർക്കിൾ ജി. ആദർശ്, സിസിഎഫിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ജി. പ്രദീപ്, കണ്ണൂർ എസ്ഐപിഎസിഎഫ് രവീന്ദ്രനാഥ്, തലശേരി തഹസിൽദാർ വിജേഷ് പദ്മനാഭൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, കണ്ണവം റേഞ്ച് ഓഫീസർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ എന്നിവർ നേതൃത്വം ൽകി.
സംഭവത്തിൽ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നിയേയോ മറ്റോ ലക്ഷ്യമാക്കി വച്ച കുരുക്കിലാണോ പുലി അകപ്പെട്ടതെന്ന് അന്വേഷിച്ചു വരികയാണെന്നും കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.
നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വെറ്ററിനറി വിദഗ്ദ്ധരുടെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണു പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്.